Wednesday, January 26, 2022

മൂന്നാർ : സ്വർഗ്ഗത്തിലൂടെ ഒരു യാത്ര

 ആകാശത്തിലെ മേഘങ്ങൾക്ക് മുകളിൽ കൂടി ബൈക്കിൽ യാത്ര ചെയ്യുക. കാശുള്ളവൻ ബൈക്കുമെടുത്തു നേരെ ഹിമാചലിൽ നിന്നും ഹിമാലയം കയറും. സാധാരണക്കാരനായ എന്നെപ്പോലുള്ള റൈഡേഴ്സിന് കാശ്മീരും ഹിമാചലും ഒക്കെ നമ്മുടെ കൊച്ചു മൂന്നാർ ആണ്. യാത്രകൾ എന്നും സ്വപ്നമാണ് എനിക്ക്, ഒരു നല്ല ബൈക്കിന്റെ അഭാവം കാരണം എന്റെ സ്വപ്‌നങ്ങൾ പൂവണിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെ ആണ് എന്റെ ജീവിതത്തിലേക്ക് 180 പൾസറിന്റെ കടന്ന് വരവ്.

എന്റെ പരിമിതമായ അറിവിൽ ഈ വാഹനം ഓഫ്‌ റോഡിനു അനുയോജ്യമായത് എന്നായിരുന്നു. എന്റെ ആ ചിന്തയെ അതിന്റെ പരിമിതികളിൽ നിന്ന് കൊണ്ട് കഴിഞ്ഞ 2 വർഷക്കാലം കൊണ്ട് 52000 കിലോമീറ്റർ താണ്ടി അതെന്റെ നല്ല കൂട്ടുകാരനായി കൂടെയുണ്ട്. എങ്കിലും യാത്രകളിലെ അനുഭവ സമ്പത്ത് വച്ച് നോക്കുമ്പോൾ ഹിമാലയ ആയിരുന്നു എങ്കിൽ  കുറച്ചു കൂടി  നന്നായിരുന്നു. ബുള്ളറ്റ് ഒരിക്കലും ഓഫ്‌ റോഡ് ഡ്രൈവിലേക്ക് ഞാൻ പ്രൊമോട്ട് ചെയ്യില്ല. അനുഭവം സാക്ഷി.

അങ്ങനെയിരിക്കെ ഒരു ക്ഷണം എന്നെ തേടിയെത്തി. ഒരു സുഹൃത്ത്‌ അവന്റെ മൂന്നാറിലെ വീട്ടിലേക്ക്. വീടെന്ന് വെച്ചാൽ സ്വന്തമൊന്നുമല്ല. മൂന്നാറിലെ തേയില തോട്ടങ്ങളിലെ ജോലിക്കാർക്ക് കമ്പനി നൽകുന്ന ക്വാർട്ടേഴ്‌സ് ആണ്..

ലയങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ഇവയിൽ മിക്കതും ബ്രിട്ടീഷ് സമയം തൊട്ടേ ഉള്ളതാണ്. മൂന്നാറിനെ കുറിച്ച് വലിയ അറിവൊന്നും എനിക്കില്ലാതിരുന്ന സമയം എങ്കിലും യാത്ര ബൈക്കിൽ തന്നെ ആവാം എന്ന് വച്ചു. 2017 സെപ്റ്റംബർ 17 ഒരു ഞായറാഴ്ച പുലർച്ചെ 4:30 ന് കൊച്ചിയിൽ നിന്നും യാത്ര തുടങ്ങി. മഴ തകർത്തു പെയ്യുന്നുണ്ട് . പെരുമ്പാവൂർ - കോതമംഗലം – നേര്യമംഗലം - അടിമാലി വഴി കോതമംഗലം എത്തിയപ്പോൾ പെട്ടെന്ന് മുന്നിൽ കണ്ട കോടമഞ്ഞിൽ നിന്നും ഇനിയും മുന്നിൽ വരാൻ പോകുന്ന കാലാവസ്ഥ എന്തെന്ന് ഏകദേശം ധാരണ ഉണ്ടായി.  എന്തായാലും മൂന്നാർ വരെ പോകുവല്ലേ, എങ്കിൽ പിന്നെ കുറച്ചു സ്ഥലങ്ങൾ കൂടി കണ്ടിട്ടാവാം എന്ന് ഉറപ്പിച്ചു. അടുത്തു കണ്ട ചായക്കടയിൽ കയറി നല്ല കടുപ്പത്തിലൊരു സുലൈമാനി അടിച്ചു തണുപ്പിനൊരു ശമനം വരുത്തി ഗൂഗിളിൽ നിന്നും കുറേ സ്ഥലങ്ങളും വഴികളും ഒരു ചാർട്ടാക്കി എടുത്തു വെച്ചു. മൊബൈൽ റേഞ്ച് നഷ്ടപ്പെടുകയോ ഓഫ് ആവുകയോ ഒക്കെ ചെയ്‌താൽ ഈ ചാർട്ട് വളരെ ഉപയോഗപ്പെടും എന്ന അറിവ് സൈനിക ജീവിതത്തിന്റെ ഭാഗമാണ്.

 ഒരു പഞ്ഞിക്കെട്ട് കണക്കെ പ്രകൃതി ചുറ്റും കോട പുതച്ചിരുന്നതിനാൽ വിദൂര കാഴ്ചകൾ അസാധ്യം ആയിരുന്നു. എങ്കിലും ചീയപ്പാറയും വാളറയും ഒക്കെ മഴക്കാലം ആസ്വദിച്ചു തുള്ളിച്ചാടുന്നോ എന്ന് തോന്നിപ്പോയി. രണ്ട് വെള്ളച്ചാട്ടങ്ങളെയും മതിയാവുവോളം കണ്ടാസ്വദിച്ചു കരടിപ്പാറ വ്യൂ പോയിന്റിൽ എത്തി. വീണ്ടും ഒരു നല്ല ഒന്നാം തരം ചൂട് ചായയും കുടിച്ച് കുറച്ചു സമയം കാഴ്ചകൾ കണ്ടു. വ്യൂ പോയിന്റിൽ ബൈനോക്കുലർ ഉണ്ട്. 25 രൂപ കൊടുത്താൽ അതിലൂടെ കാഴ്ചകൾ കാണാൻ അവസരം കിട്ടും. അവിടെ നിന്നും കുറച്ചു കൂടി മുകളിലേക്ക് യാത്ര ചെയ്യുമ്പോൾ ടാറ്റാ ടീ കമ്പനി ഔട്ട്ലെറ്റ് വലതു വശത്തായി കാണാൻ സാധിക്കും . അതിനോട് ചേർന്ന് താഴേക്ക് ചെറിയൊരു റോഡുണ്ട്. അതിലൂടെ ഒരു 2.5 കിലോമീറ്റർ യാത്ര ചെയ്‌താൽ ആറ്റുകാട് വെള്ളച്ചാട്ടത്തിൽ എത്തിച്ചേരാൻ കഴിയും. വാളറയും ചീയപ്പാറയും കീഴ്ക്കാം തൂക്കായ പാറകളിൽ നിന്നും പതിക്കുന്നവയെങ്കിൽ ആറ്റുകാട് തട്ട് തട്ടായ പാറകളിൽ കൂടി പതഞ്ഞൊഴുകി വരുന്നത് കാണാൻ നല്ല ഭംഗിയാണ്.

മറുകരയിൽ വെള്ളച്ചാട്ടത്തോട് ചേർന്ന് ഒരു ചെറിയ കടയുണ്ട്. ചായ കുടി ഒരു വീക്ക്‌നെസ്സ് ആയതിനാൽ വെള്ളച്ചാട്ടത്തിലെ മനം കുളിർക്കുന്ന ഈറൻ കാറ്റേറ്റ് ഒരു ചായയും കുടിച്ച് കുറച്ച് സമയം കൂടി ചിലവഴിച്ചു. അവിടെ നിന്നും തിരികെ ദേശീയ പാതയിലൂടെ കുറച്ചു കൂടി മുന്നോട്ട് പോയി വലതു വശത്തായി കാണുന്ന മൂന്നാർ ഹെഡ് വർക്സ് ഡാമിലൂiടെ  വലത്തേക്ക് തേയില തോട്ടങ്ങൾക്ക് നടുവിലൂടെ ഒരു യാത്ര, മനോഹരമായ പോതമേട് വ്യൂ പോയിന്റിലേക്ക്. മഴക്കാലം ആയതിനാൽ ചാറ്റൽ മഴപോലെ ഇടക്കിടക്ക് കോട മഞ്ഞു പെയ്തിറങ്ങുന്നുണ്ടായിരുന്നു. നല്ലൊരു ക്യാമറ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി.

ഇപ്പോൾ തന്നെ സമയം ഉച്ചയാവുന്നു… ഇനിയും താമസിച്ചാൽ മഴ വീണ്ടും ഇങ്ങെത്തും…. മൂന്നാറിൽ നിന്നും കുറേ ദൂരം രാജേക്കാട് വഴിയിൽ ആണ് അവൻ താമസം… അറിയില്ല എവിടെയാണ് എന്താണ് എന്നൊക്കെ…. നേരെ മൂന്നാർ എത്തി …. അപ്പോഴേക്കും മൊബൈൽ ചാർജ് തീർന്നു ഓഫ്‌ ആയി… ഇനിയിപ്പോൾ എന്ത് ചെയ്യും എന്നറിയില്ല … ഞാൻ അവന്റെ തേയില ഫാക്ടറിയുടെ പേര് ഒരു ടാക്സിക്കാരനോട് ചോദിച്ചു.. കന്നിമല ടീ എസ്റ്റേറ്റ്…. അവൻ വഴി പറഞ്ഞു തന്നു. രാജേക്കാട് റൂട്ടിൽ ഒരു 5 കിലോമീറ്റർ അടുത്തുണ്ട് ദൂരം.


 
നേരെ അവിടെ എത്തി… താഴെ വഴിയരികിൽ ക്യാരറ്റ് വിൽക്കുന്ന അമ്മാവൻ വീട് കാട്ടി തന്നു … എവിടെയും തേയിലയുടെ മനം മയക്കുന്ന സുഗന്ധം… വിശന്നിട്ടു കുടല് കരിയുന്ന മണത്തിന് നല്ല മീൻ വറുത്തതും കൂട്ടിയുള്ള ഭക്ഷണം ശാന്തത വരുത്തി. ഭക്ഷണ ശേഷം അവൻ എന്നെയും കൂട്ടി തേയിലയുടെ പ്രാചീന നിർമ്മാണ രീതികൾ നേരിട്ട് കാണിക്കുവാൻ ഫാക്ടറിയിലേക്ക് നടന്നു… അവിശ്വസനീയം എന്ന് പറയട്ടെ തേയിലയുടെ നിർമ്മാണത്തിൽ ചെടിയിൽ നിന്നും കപ്പിൽ വരെ എത്തുന്നതിനിടയിൽ വേസ്റ്റ് എന്നൊരു സാധനം ഇല്ല. അതോടൊപ്പം തേയില ഒരു മരം ആണ് കുറ്റി ചെടി അല്ല എന്നും എനിക്ക് അന്നാണ് മനസ്സിലായത്. ഇലകൾ നുള്ളുന്നതും വാടും മുൻപ് അത് ഫാക്ടറിയിൽ എത്തിച്ചു ഉണക്കി പൊടിക്കുന്നതും രുചിയുടെ അടിസ്ഥാനത്തിൽ തരം തിരിക്കുന്നതുമൊക്കെ വളരെ അടുത്ത് നിന്ന് കണ്ടു. അവിടെ വെച്ചാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയില ഫാക്ടറിയെ കുറിച്ച് ഞാൻ അറിഞ്ഞത്… അതേ, അതാണ്‌ കൊളുക്കുമല ടീ എസ്റ്റേറ്റ്

ഉച്ചക്ക് ശേഷം ചായ കുടിച്ചു യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്റെ ഭ്രാന്തൻ സ്വഭാവം അറിയുന്ന അവൻ പറഞ്ഞു, ഡാ വേഗം തിരികെ പോകണേ മഴക്കാലമാ ആനയിറങ്ങും. കോട ഉള്ളതിനാൽ വഴിയിൽ നിന്നാൽ അറിയാൻ കഴിയില്ല. യാത്ര സിരകളിൽ ജ്വലിക്കുന്നവനെന്ത് ആനയും കടുവയും. മഴയിൽ അൽപ്പം ആശ്വാസം കണ്ടപ്പോൾ സൂര്യനൊന്ന് എത്തി നോക്കി… നേരിയ സൂര്യപ്രകാശത്തിൽ തേയില ഇലയുടെ അഗ്രങ്ങളിൽ മഴത്തുള്ളികൾ തിളങ്ങുന്നുണ്ടായിരുന്നു.


അവക്ക് കുറേ തോട്ടം തൊഴിലാളികളുടെ പട്ടിണിയുടെയും കണ്ണീരിന്റെയും കഥ പറയുവാനുള്ളതുപോലെ തോന്നിച്ചു… തിരികെ വീണ്ടും കൊച്ചിയിലേക്ക് മലയിറങ്ങുമ്പോൾ മനസ്സിൽ ഒരു ശൂന്യത അനുഭവപ്പെട്ടു… ആ തേയിലയുടെ മണം മനസ്സിന് വല്ലാതെയങ്ങു പിടിച്ച പോലെ. രാത്രി ഏകദേശം 11 മണിയോടെ കൊച്ചിയിൽ യാത്ര അവസാനിക്കുമ്പോൾ അകമ്പടിയായി കോരിച്ചൊരിയുന്ന മഴയുമുണ്ടായിരുന്നു… ഫോഗ് ലാമ്പ് സെറ്റ് ചെയ്തിരുന്നതിനാൽ വഴിയിൽ വലിയൊരു ആശ്വാസം ആയിരുന്നു… ഇനിയുള്ള ലക്‌ഷ്യം കൊളുക്കുമലയാണ്…

തെറ്റിക്കാടൻ ✍️


Sunday, May 3, 2020

കടലിന്റെ മക്കൾക്ക് ഇത് വറുതിയുടെ ദിനങ്ങൾ


കടൽ... അതെത്ര കണ്ടാലും മതിവരില്ല...തീരത്തെവാരിപ്പുണർന്ന് അലയടിക്കുന്ന  തിരമാലകളെ നോക്കിയിരുന്നാൽ കാലമെത്ര യവനികയിൽ ഒളിച്ചാലും അറിയില്ല നാം. കാണും തോറും വശ്യതയേറുന്ന കടലിന്റെ സൗന്ദര്യം നമ്മളെ വീണ്ടും വീണ്ടും മാടിവിളിക്കുന്നു, ആ മടിത്തട്ടിൽ അൽപ്പം വിശ്രമിക്കാൻ.  ആ പ്രലോഭങ്ങളിൽ ‍ വീഴാത്തവർ മനുഷ്യഗണത്തിലുൾപ്പെടില്ല, തീർച്ച. ചിലർ സായന്തനത്തിന്റെ  ആലസ്യമകറ്റാൻ, മറ്റ് ചിലരോ പ്രണയത്തിന്റെ നഷ്ട നൊമ്പരമലിയിക്കാൻ, ഒരോരുത്തരേയും മാടിവിളിക്കുന്ന വികാരങ്ങൾ വ്യത്യസ്ഥമാവാം.

പുറമെ കടൽ മിക്കവർക്കും ഇങ്ങനെ ഒക്കെ തന്നെയാണ്, എന്നാൽ ഉള്ളിലൊളിഞ്ഞിരിക്കുന്ന രൗദ്ര ഭാവം പലപ്പോഴും നാം കാണാറില്ല, അഥവാ കാഴ്ചക്കു നേരെ നാം മുഖം തിരിക്കുന്നു. ഉല്ലസിക്കാൻ തോന്നലുളവാക്കുന്ന മനോഹര തീരങ്ങൾക്കോരം ചേർന്ന് കിടക്കുന്ന അരവയർ നിറക്കാൻ പോലും പെടാപ്പാട്പെട്ട് എപ്പോൾ തകർന്നടിയുമെന്നറിയാത്ത കൂരയെ നോക്കി ദിനരാത്രങ്ങൾ തള്ളിനീക്കുന്ന  ഭീതിജനിപ്പിക്കുന്ന ജീവിത കാഴ്ചകൾ. ആർത്തലക്കുന്ന കടലിനെ പിടിച്ചു നിർത്താൻ വൃഥാ വ്യായാമമായി കെട്ടിപ്പൊക്കുന്ന കരിമണൽ ചാക്കുകളിൽ പ്രതീക്ഷയുടെ നാമ്പുകൾ അർപ്പിക്കുന്ന മനുഷ്യർ, തലപോയ തെങ്ങുകൾക്ക് കടലിൽ അലിഞ്ഞുപോയ കരിങ്കല്ലുകളുടെയും കടലിന്റെ പേരിൽ ഒഴുകിയ കോടികളുടെയും കഥ പറയാനുണ്ടാവും.

നമ്മുടെ ജീവിത സന്തോഷങ്ങൾക്കിടയിൽ എപ്പോഴെങ്കിലും ആരെങ്കിലും ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളിൽ, കഷ്ടപ്പാടുകളിൽ  ഊളിയിട്ടു കഴിയുന്ന കടലിന്റ മക്കളെ ഓർക്കാറുണ്ടോ? ആയിരങ്ങൾക്കന്നം കൊടുക്കുന്നവൾ, ആയിരങ്ങളുടെ പോറ്റമ്മ, പക്ഷെ കലി തുള്ളി താണ്ഡവമാടുമ്പോൾ തന്റെ സ്നേഹമവള്  മറന്നതായി നടിക്കുന്നു. തന്റെ മക്കളെ കുറിച്ചോർക്കുന്നില്ല.  

പതിവുപോലെ കാലവർഷം വരവായി, കടലിന്റെ മക്കൾക്ക് വറുതിയുടെ ദിനങ്ങൾ സമ്മാനിച്ചു പതിവിനു വിപരീതമായി കോവിഡ് എന്ന മഹാമാരിയും അതിന്റെ ആഘാതം കെട്ടടങ്ങും മുൻപ്   മറ്റൊരു ട്രോളിംങ് നിരോധന കാലവും വന്നു ചേർന്നേക്കാം.. നമുക്കിടയിൽ ഏറ്റവും ദരിദ്രനാരായണന്മാരാണ് തീരദേശ വാസികളായ മത്സ്യത്തൊഴിലാളികൾ. എന്നാൽ മനസ്സ് കൊണ്ട് ധനികരും. മാറിവരുന്ന കാലാവസ്ഥയും കുറയുന്ന മത്സ്യസമ്പത്തും മൂലം ദുരിതക്കയത്തിലാണിന്നവരുടെ നിത്യ ജീവതം. ദിവസേന ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും കുട്ടികളുടെ പഠനത്തിനും പട്ടിണിയകറ്റാനും  ചിലവഴിക്കുന്നു. വർഷാ വർഷം വരുന്ന വർഷകാലങ്ങളിൽ പട്ടിണി ഏറ്റുവാങ്ങി നിത്യവൃത്തിക്കായി  സർക്കാർ റേഷനും മറ്റും ആശ്രയിക്കുന്ന ഇവർക്ക് സ്വന്തം കൂര പോലും നഷ്ടമാവും ഇക്കാലത്തെ കടലാക്രമണം മൂലം. ദുരിതാശ്വാസ ക്യാമ്പെന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന സ്കൂള്‍വരാന്തയിൽ‍ജീവിതം കഴിക്കുന്ന എത്രയോപേർ നമുക്ക്  സുപരിചിതം. കടൽ ആഞ്ഞടിക്കുമ്പോൾ മാത്രം നടത്തുന്ന പ്രകൃതിക്ഷോഭ കലാപരിപാടികളിൽ  മുഖ്യ ഇനമാണ്  കടൽ ഭിത്തിനിർമ്മാണം. അശാസ്ത്രീയ രീതിയിൽ ഇടുന്ന കല്ലുകള് ഒലിച്ചു പോകും എന്ന് മാത്രമല്ല കൂടെ കുറേ കോടികളും. വീണ്ടും വർഷം വരും നേതാക്കൾ മാറി വരും കോടികൾ കടലിൽ ഒഴുക്കി, കല്ലിടീൽ  തുടരും. വോട്ട് മുഖ്യം. അതാണല്ലോ ജനാധിപത്യത്തിൽ മുഖ്യം.

ശാസ്ത്രം ചൊവ്വയിൽ താമസം തുടങ്ങാൻ ശ്രമിക്കുന്നു പക്ഷേ ഇവിടെ ഈ ഭൂമിയിൽ ശാസ്ത്രീയമായി തീരം എങ്ങനെ സംരക്ഷിക്കാം എന്നാര് പഠിക്കും, അല്ല എന്തിന് പഠിക്കണം. കുറുക്കന്റെ കണ്ണ് കോടികൾ വിലമതിക്കുന്ന നമ്മുടെ സ്വന്തം മണ്ണിലാണല്ലോ.  ദുരിതങ്ങൾക്കിടയിൽ കടലമ്മ കനിയുന്ന ചാകരകൾ മാത്രം ഇന്നും ആശ്രയം. അങ്ങു ദൂരെയതാ പ്രതീക്ഷയേകി ഒരു വള്ളം കരക്കണയാനെത്തുന്നു.

Tuesday, June 11, 2019

പൊന്മുടിയിലേക്ക് ഒരു ബൈക്ക് യാത്ര

പൊന്മുടിയിലേക്ക് ഒരു ബൈക്ക് യാത്ര 

*പൊന്മുടി ഒരു സ്വപ്ന സുന്ദരി*

2019 ജൂൺ 6…. കള്ളക്കർക്കിടകത്തിന്റെ തലോടൽ പ്രകൃതിയിൽ ആവോളമുണ്ട്, രാവിലെ മുതൽ നല്ല കോരിച്ചൊരിയുന്ന മഴ... മണ്ണിന്റെ മണം മനസ്സിൽ പുതിയൊരുണർവ്വ് പകർന്നു .. ഞായറാഴ്ചയല്ലേ ഒരു യാത്ര  പോകാൻ ഇതിലും നല്ലൊരു സമയം വേറെ ഇല്ല... പലരോടും ആഗ്രഹം അറിയിച്ചു.. ഈ പെരുമഴയത്തോ🤔… നിനക്ക് ഭ്രാന്ത്🤣😂…. ഇങ്ങനെ നീളുന്നു കമന്റുകൾ….  11 മണിവരെ കാത്തിട്ടും ആരും തയ്യാർ ആയില്ല… പട്ടാളത്തിൽ എപ്പോൾ വേണമെങ്കിലും വിളി വരും ഞായറും തിങ്കളും ഒന്നും അവിടൊരു ഒരു പ്രശ്നമേയല്ല … യാത്ര രക്തത്തിൽ അലിഞ്ഞവന് ഇതൊക്കെ കേട്ടെന്ന് വെച്ചുണ്ടോ മനം മാറുന്നു… നേരെ ബൈക്കുമെടുത്തു പള്ളിപ്പുറം ക്യാമ്പിൽ നിന്നും പോത്തൻകോട്-കന്യാകുളങ്ങര-നെടുമങ്ങാട്-വിതുര വഴി പൊന്മുടി ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു… കന്യാകുളങ്ങര എത്തിയപ്പോഴേ ഒന്നുറപ്പായി ഇന്ന് ബൈക്കുകളുടെ ഒരു നീണ്ട നിര തന്നെ കാണും. മഴയെ വക വെക്കാതെ ജാക്കറ്റ് പോലും ധരിക്കാതെ നിരവധി റൈഡേഴ്സിനെ വഴിയിൽ കണ്ടു..  കല്ലാറിലെ ചെക്ക് പോസ്റ്റിൽ വണ്ടി എൻട്രി ചെയ്തു. താരതമ്യേന വെള്ളം കുറഞ്ഞ ചെറിയൊരു അരുവി ഉണ്ട് ഇവിടെ. നല്ല തെളിനീരും വഹിച്ചു കാനന ഭംഗിയിൽ ആറാടി സുന്ദരിയായി ഒഴുകുന്ന കല്ലാറിൽ കുളിക്കാൻ ഒരു പ്രത്യേക സുഖം ആണ്.. തണുപ്പും മഴയും വകവെക്കാതെ കല്ലാറിലെ കുളിയും കഴിഞ്ഞ് മല കയറാൻ തുടങ്ങി. 22 ഹെയർ പിൻ വളവുകൾ. ഇരു വശത്തും അംബരചുംബികളായി തളിർത്തു പടർന്നു നിൽക്കുന്ന വൻ മരങ്ങൾ. അവക്കിടയിൽ അലങ്കാരം എന്നപോലെ കുറ്റിച്ചെടികൾ പടർന്നു പന്തലിച്ചിരിക്കുന്നു... പൊതുവെ സൂര്യ പ്രകാശം കടക്കാത്ത കാടിനെ കോടമഞ്ഞും മഴമേഘങ്ങളും കൂടിച്ചേർന്ന് കൂടതൽ രൗദ്ര ഭാവത്തിലാക്കിയിരിക്കുന്നു. ചീവീടുകളുടെ നിർത്താതെയുള്ള ശബ്ദം,  കാട്ടു പോത്തുകളും കൂകി വിളിക്കുന്ന ചില പക്ഷികളും (ഞാനൊരു പക്ഷി നിരീക്ഷകൻ അല്ലാത്തതുകൊണ്ട് പേരുകൾ അറിയില്ല) ഒഴികെ വന്യ ജീവികൾ ആധിപത്യം ഉറപ്പിക്കാത്ത കാടായതിനാൽ സധൈര്യം ആസ്വദിച്ചു മുന്നേറാം. പകുതി എത്തിയപ്പോൾ തണുത്തു വിറക്കുന്നു. ചെറിയൊരു നീല ഷീറ്റ് വലിച്ചു കെട്ടിയ ഒന്ന് രണ്ട് കടകൾ. നല്ല കടുപ്പത്തിൽ 2 ചായ കുടിച്ചു. കാതിനെ കീറി മുറിച്ചു ചൂളം വിളിച്ചടിക്കുന്ന കാറ്റ് ബാക്കിയുള്ള ഉയരം താണ്ടാൻ അനുവദിക്കുമോ എന്ന് പോലും തോന്നിച്ചു .  മഴയുടെ കാഠിന്യവും കാറ്റും കൂടി ആയപ്പോൾ  ശരീരം വല്ലാതെ തണുത്തു വിറക്കുന്നു. പൊന്മുടിയുടെ ശൃംഗത്തിൽ എത്തുന്നതിനു ഒരു 2 കിലോമീറ്റർ പിന്നിലായി എൻട്രി ടിക്കറ്റിനായി ഒരു ചെക്ക്പോസ്റ്റ് കൂടി. 45 രൂപ ടിക്കറ്റെടുത്ത് യാത്ര തുടർന്നു. ഇനി മുന്നോട്ടു കാടുകളില്ല. വാഗമണ്ണിനെ അനുസ്മരിപ്പിക്കും വിധം പുൽമേടുകൾ നിറഞ്ഞ മൊട്ട കുന്നുകൾ. ചീറിയടിക്കുന്ന തണുത്ത കാറ്റും. മുകളിൽ ഉയരത്തിൽ 3 കുന്നുകൾ. രണ്ട് പുൽമേടുകളും ഒന്ന് വാഗമണിലെ തങ്ങൾപാറയെ അനുസ്മരിപ്പിക്കും വിധം ഉയരത്തിൽ ഒരു മൊട്ടപ്പാറയും. വണ്ടി താഴെ പാർക്ക് ചെയ്തു പാറയുടെ മുകളിൽ എത്തി. മഴ മേഘങ്ങൾ ഇടക്കിടക്ക് ഒരു വെള്ള പരവതാനി വിരിച്ചു കാഴ്ചയെ മറയ്ക്കുന്നു. ചീറിയടിക്കുന്ന കാറ്റിൽ ശ്രദ്ധിച്ചില്ലെങ്കിൽ താഴെ വീണുപോകും എന്നുള്ള കാര്യം ഉറപ്പാണ്. വെയിൽ ഒരു കള്ളനെപ്പോലെ ഇടക്കിടക്ക് എത്തി നോക്കുന്നുണ്ട്. വെയിൽ ഏൽക്കുമ്പോൾ ദൂരക്കാഴ്ചകൾ നല്ലതുപോലെ കാണാൻ കഴിയുന്നുണ്ട് … ചുറ്റും പച്ച പരവതാനി വിരിച്ചപോലെ മാമലകൾ. സോപ്പ് പെട്ടി കണക്ക് താഴ്‌വാരത്തിൽ വണ്ടികൾ കാണാം…. സ്വർഗം ഭൂമിയിൽ ഇറങ്ങി വന്നപോലെ. മനുഷ്യന്റെ കിരാത ഹസ്തങ്ങൾക്ക് പിടികൊടുക്കാതെ നഗരത്തിൽ നിന്നും അകന്നു മാറിയ പൊന്മുടി എന്ന സുന്ദരി  ആസ്വദിച്ചു മതിയായില്ല എങ്കിലും നാല് മണിയോടെ തിരിച്ചു താഴേക്കുള്ള യാത്ര തുടങ്ങി. ജീവിതത്തിൽ മറക്കാനാവാത്ത ഒരു യാത്ര കൂടി സമ്മാനിച്ച പൊന്മുടിക്ക് നന്ദി പറഞ്ഞു തിരികെ പട്ടാള ചിട്ടകൾ നിറഞ്ഞ പള്ളിപ്പുറം ക്യാമ്പിലേക്ക്.

വേനൽക്കാലത്തു പുലർകാലവും വൈകുന്നേരങ്ങളും ഭംഗിയുള്ളതെങ്കിൽ മഴക്കാലത്തു മദ്ധ്യാഹ്നം കൂടുതൽ നല്ലതാണ്. മിന്നി മറയുന്ന സൂര്യൻ മനോഹരമായ ദൂരക്കാഴ്ചകൾ സമ്മാനിക്കും. വഴിയിൽ മരച്ചില്ലകൾ വീഴാൻ സാധ്യത ഉള്ളതിനാൽ ഹെൽമെറ്റ്‌ ഇല്ലാത്ത അഭ്യാസങ്ങൾ പാടില്ല. പാറയുടെ വശങ്ങളിൽ നിൽക്കരുത്, ശക്തമായ കാറ്റത്തു ബാലൻസ് നഷ്ടപ്പെട്ടു താഴേക്ക് വീണ് പരിക്കേറ്റ നിരവധി സംഭവങ്ങളുണ്ട്. പോകും വഴിയിൽ കല്ലാർ കഴിഞ്ഞാൽ വലിയ കടകൾ ഒന്നും കിട്ടില്ല .ചെറിയ ഒന്ന് രണ്ട് ചായക്കടകൾ മലകയറുമ്പോൾ കിട്ടും. മുകളിൽ KTDC റെസ്റ്റോറന്റ് ഉണ്ട്. വിതുര എത്തും മുൻപ് ആവശ്യത്തിന് ഇന്ധനം ഉണ്ടന്ന് ഉറപ്പ് വരുത്തുക. പിന്നീട് അങ്ങോട്ട് പെട്രോൾ പമ്പുകൾ ഇല്ല. KSRTC ഒരു മണിക്കൂർ ഇടവേളകളിൽ സർവീസ് നടത്തുന്നുണ്ട്. വന്യമൃഗങ്ങൾ യഥേഷ്ടം കാണാറില്ല എന്ന് കരുതി കൂടുതൽ വനാന്തരങ്ങളിലേക് കയറുമ്പോൾ ശ്രദ്ധിക്കണം. കാട്ടുപോത്തുകൾ ഉണ്ട്. ആനയുടെ ആക്രമണത്തിൽ നിന്നും ഓടി രക്ഷപെടും പോലെ കാട്ടുപോത്തിന്റെ ആക്രമണം നേരിടുക അതി കഠിനമാണ്. പോകുന്ന വഴിയിൽ വിതുരയിൽ നിന്നും വലത്തേക്ക് ഒരു 10 കിലോമീറ്റർ സഞ്ചരിച്ചാൽ പേപ്പാറ ഡാമും വന്യജീവി സങ്കേതവും കാണാൻ സാധിക്കും. 



Tuesday, June 12, 2018

വാഗമണിലേക് ഒരു ഓഫ്‌ റോഡ് ബൈക്കിംഗ്

തനിച്ചുള്ള യാത്ര എനിക്ക് എന്നും ഹരമാണ്. അതും സാഹസിക ബൈക്ക് യാത്ര ആവുമ്പോൾ. സാധാരണ ഏതൊരു യുവാവിന്റെയും ആഗ്രഹമാണിത്. പാവം എന്റെ പൾസർ 180, അതിന്റെ കഠിനാധ്വാനത്തെ സമ്മതിക്കണം. 500cc  ക്കാരൻ  കിതച്ചു നിൽക്കുന്നിടത്തു അവൻ ഒരു മടിയും കൂടാതെ കുതിച്ചു കയറാറുണ്ട്.  ആദ്യ ബ്ലോഗിൽ  തികച്ചും ത്രില്ലെർ ആയ യാത്രയെ കുറിച്ച് ആവാം.

മനസ്സിൽ തോന്നിയ ആശയമായിരുന്നു വാഗമണിലേക് ഒരു യാത്ര. കാശ്മീരിലെ സ്വർഗീയ താഴ്‌വാരങ്ങളിൽ 5 വർഷകാലം ജീവിച്ച എനിക്ക് വാഗമണിലെ മൊട്ടക്കുന്നുകൾ കണ്ടാൽ ഒരു വികാരവും തോന്നില്ല എന്ന് ഉറപ്പായിരുന്നു. അതിനാൽ തന്നെ യാത്ര തികച്ചും സാഹസിക വഴികളിൽ കൂടി ആവണം എന്ന് ഞാൻ ഉറപ്പിച്ചു.

രാത്രി ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ വഴികൾ ഒരു പേപ്പറിലേക് വരച്ചു. ഹൈറേൻജ്‌ യാത്രകളിൽ പലപ്പോഴും മൊബൈൽ നെറ്റവർക്കോ വഴിയിൽ സഹായത്തിനു ആളെയോ കിട്ടാതെ വരുമ്പോൾ ഈ പേപ്പർ നമ്മളെ സഹായിക്കും.

പുലർച്ചെ കൊച്ചിയിൽ നിന്നും ഹിൽ പാലസ് --- പുത്തെൻകുരിശ് വഴി മൂവാറ്റുപുഴ എത്തി. അവിടെ നിന്നും തൊടുപുഴ -- മുട്ടം വഴി മൂലമറ്റം... മൂലമറ്റം ഡാം അതിനെ ചുറ്റിയുള്ള പ്രദേശങ്ങളും അതി മനോഹരം ആണ്.  സമയം നഷ്ടപ്പെടുത്താതെ ഞാൻ പാതിപ്പള്ളി --- മേമുട്ടം വഴി ഉളുപ്പൂന്നി മലയിലേക്കു യാത്ര തിരിച്ചു. വാഗമണിലെ ഏറ്റവും ഉയരം കൂടിയ മലയാണ് ഉളുപ്പൂന്നി ടോപ് സ്റ്റേഷൻ. മേമുട്ടം വരെ ടാറിങ് റോഡ് ലഭിച്ചു. പിന്നെ  4x4 ജീപ്പ് പോകുന്ന ചെമ്മൺ പാത. മഴക്കാലം ആയതിനാൽ വഴികൾ വെള്ളക്കെട്ടുകൾ നിറഞ്ഞിരുന്നു. കുത്തനെയുള്ള കയറ്റങ്ങളിൽ ചെമ്മണ്ണിനു മുകളിൽ പാറ നിറഞ്ഞു കിടന്നതിനാൽ കുറെ കഷ്ടപ്പെട്ടു. ചില സമയം ടയർ ചെളിയിൽ പുതഞ്ഞു. മേമുട്ടത്തു നിന്നും 2-3 മണിക്കൂർ സമയം എടുത്തു ഉളുപ്പൂന്നി ടോപ് സ്റ്റേഷൻ എത്താൻ. ഈ സമയം അത്രയും വഴിയിൽ ആകെ കണ്ടത് വിറക് ശേഖരിക്കാൻ പോയ 2 പേരെ മാത്രം. അതും മേമുട്ടത്തുന്നു കയറ്റം തുടങ്ങിയ സമയം. വാഗമണിനെ അപേക്ഷിച്ച് ഉളുപ്പൂന്നിയിൽ മുട്ടറ്റം ഉയരമുള്ള പുല്ലുകളാണ് സർവ്വ സാധാരണം. നല്ല ഒരു ക്യാമറ ഉണ്ടെങ്കിൽ മനോഹരമായ നിരവധി സീനുകൾ ഇവിടെ പകർത്താം. അതി രാവിലെ യാത്ര തുടങ്ങിയതിനാൽ സൂര്യ പ്രകാശത്തിന്റെ കാഠിന്യം കുറവായിരുന്നു.


അവിടെ നിന്നും നേരെ വാഗമണിൽ എത്തി.  അവിടെ മൊട്ടക്കുന്നുകളും കോലാഹലമേടും പൈൻ വാലിയും ഒക്കെ കണ്ടതിനു ശേഷം പാരാ ഗ്ലൈഡിങ് നടക്കുന്നിടത്തേക്ക് പോയി. ആകാശത്തിലൂടെ പറന്നു നടക്കാൻ നമുക്ക് അവിടെ അവസരം കിട്ടും. അവിടെ നിന്നും തങ്ങൾ പാറയിലേക്.  തങ്ങൾ പാറയിലെ കാഴ്ചകൾ അതി മനോഹരം ആണ്. പാറയുടെ ഉയരെ നിൽക്കുമ്പോൾ കിട്ടുന്ന കാറ്റിനു നമ്മുടെ എല്ലാ ക്ഷീണവും അകറ്റാനുള്ള ശക്തിയുണ്ട്. 



അവിടെ നിന്നും വലതു വശത്തേക്കുള്ള റോഡിലൂടെ കുരിശ് മലയിലേക്കു പോകാം.  റോഡിലൂടെ പോകാതെ ഒരു 2 കിലോമീറ്റർ കഴിയുമ്പോൾ വലതു വശത്തായി ഒരു കോൺക്രീറ്റ് റോഡ് കാട്ടിലേക്കു പോകുന്നത് കാണും. അതിലൂടെ യാത്ര ചെയ്താൽ 6 കിലോമീറ്റർ ലാഭിക്കാം. ഒപ്പം തന്നെ 500 മീറ്റർ കോൺക്രീറ്റ് റോഡ് കഴിഞ്ഞാൽ പാറകൾ നിറഞ്ഞ കാനന പാതയാണ്. സൂര്യ പ്രകാശം കടക്കാത്ത വഴികൾ. ഇടയിൽ ഒരു അരുവി മുറിച്ചു കടക്കണം. അങ്ങനെ അതി മനോഹരമായ ആ വഴി തങ്ങൾ പാറയിൽ വച്ച് ഒരു ചേട്ടൻ പറഞ്ഞു തന്നില്ലായിരുന്നെങ്കിൽ തികച്ചും നഷ്ടം തന്നെ ആയേനെ...




അവിടെ നിന്നും കുരിശു മലയിലേക്കു. കുരിശു മലയിലേക്കു പോകും വഴിയിൽ മുരുകൻ മലയും കാണാൻ സാധിക്കും. തിരികെ വെള്ളിക്കുളം --- ഈരാറ്റുപേട്ട  --- പാലാ --- പിറവം  വഴി വൈക്കത്തപ്പനെയും കണ്ടു കൊച്ചിയിലേക്കു തിരികെ.

തിരികെ വരുന്ന വഴിയിൽ വെള്ളിക്കുളം വരെയുള്ള വഴിയിൽ തേയില തോട്ടങ്ങൾ കണ്ണിനു ആസ്വാദ്യകരം ആണ്.   വെള്ളിക്കുളത്തു നിന്നും വലത് വശത്തായി അതി മനോഹരമായ മർമല വെള്ളച്ചാട്ടവും ഭരണങ്ങാനത്ത് അൽഫോൻസാ അമ്മയുടെ മ്യൂസിയം കാണാനും മറക്കണ്ട.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:- ടയർ കണ്ടിഷൻ നല്ലതായിരിക്കണം. എയർ  ചെക് ചെയ്യുക. ചെയിൻ ടൈറ്റ് ചെയ്യുക. റെയിൻ  കോട്ട് ആഹാരം വെള്ളം എന്നിവ കരുതണം. പഞ്ചർ കിറ്റ് കരുതുക (എനിക്ക് വേണ്ടി വന്നില്ല). സൂര്യാഘാതം ഏൽക്കാൻ ചാൻസ് ഉള്ള സ്ഥലം ആണ്. സൂര്യ പ്രകാശത്തിൽ നിന്നും ചർമത്തെ സംരക്ഷിക്കുന്ന  ക്രീം മുഖത്തും കയ്യിലും ഇടക്ക് പുരട്ടി കൊണ്ടിരിക്കുക. കടുത്ത വേനൽ കാലത്തോ ഇടിയും മിന്നലും ഉള്ള സമയങ്ങളിലോ  ഇവിടേക്കുള്ള യാത്ര തിരഞ്ഞെടുക്കരുത്.

സസ്നേഹം

റിജു തെറ്റിക്കാടൻ